ദുബായി: ചൊവ്വാഴ്ച രാത്രിയിലെ മിസൈൽ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇറാനുമായുള്ള വ്യാപരം പൂർണമായി നിർത്തിയെന്ന് യുഎഇ അറിയിച്ചു. അമേരിക്കൻ ഉപരോധത്തിൽ വലയുന്ന ഇറാന് കനത്ത തിരിച്ചടിയാകുന്ന തീരുമാനം ആണിതെന്ന് വിലയിരുത്തപ്പെടുന്നു.
ചൊവ്വാഴ്ച രാത്രി ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് യുഎഎഇയിൽ ഉടനീളം ലഭിച്ചിരുന്നു. രാജ്യത്തുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടണമെന്ന് യുഎഇ സർക്കാർ നിർദേശിച്ചു. രണ്ടു മിസൈലും പേർഷ്യൻ ഉൾക്കടലിൽ പതിച്ചെന്ന റിപ്പോർട്ടുകൾ പിന്നീട് പുറത്തുവന്നു.
ഇതിനു പിന്നാലെയാണ് ഇറാനുമായുള്ള വ്യാപാരബന്ധം നിർത്തിയെന്ന് യുഎഇ അറിയിക്കുന്നത്. ഫെബ്രുവരി അവസാനം മുതലുള്ള യുഎസ് -ഇസ്രേലി ആക്രമണത്തിനു മറുപടിയായി ഇറാൻ യുഎഇ അടക്കമുള്ള അറബി രാജ്യങ്ങളെ പതിവായി ആക്രമിച്ചിരുന്നു. അപ്പോഴും ഇറാനുമായുള്ള വ്യാപാരം യുഎഇ നിർത്തിവച്ചിരുന്നു. സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനെത്തുടർന്ന് ജൂണിലാണ് വ്യാപരബന്ധത്തിൽ ചില ഇളവുകൾ അനുവദിക്കാൻ യുഎഇ തയാറായത്.
അമേരിക്കയുടെ പലവിധ ഉപരോധങ്ങൾ നേരിടുന്ന ഇറാൻ കയറ്റുമതിക്കും ഇറക്കുമതിക്കുമായി യുഎഇയെ വളരെയധികം ആശ്രയിക്കുന്നുണ്ട്. പല സാധനങ്ങളും ഇറാനു ലഭിക്കുന്നത് യുഎഇ വഴിയാണ്.
ഇതിനിടെ യുഎഇയ്ക്കു നേരെ മിസൈൽ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇറാനിലെ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയി പ്രതികരിച്ചത്.